by webdesk1 on | 30-01-2025 09:51:59
കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാന് അപ്രതീക്ഷ തിരിച്ചടി നല്‍കി അമേരിക്കയും. പാക്കിസ്ഥാന് നല്‍കിവന്നിരുന്ന ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റിന്റെ (യു.എസ്.എ.ഐ.ഡി) പല പദ്ധതികളും പൊടുന്നനെ നിര്‍ത്തിവച്ചു.
ഭക്ഷ്യ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് പാക്കിസ്ഥാനില്‍ ജനങ്ങള്‍ക്ക് ഭക്ഷണം പോലും നേരെചൊവ്വേ കിട്ടാതിരിക്കുമ്പോഴാണ് വെള്ളിടിപോലെ അമേരിക്കയും സഹായം നിര്‍ത്തിയത്. പാക്കിസ്ഥാനു നല്‍കുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് യുഎസ് കോണ്‍സുലേറ്റ് പറയുന്നതെങ്കിലും തീവ്രവാദത്തിനെതിരായുള്ള ട്രംപിന്റെ നിലപാടാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ഊര്‍ജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിര്‍ത്തിവച്ചവയില്‍ ഉള്‍പ്പെടുന്നു. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിര്‍ത്തലായവയില്‍ ഉള്‍പ്പെടുന്നു. ആരോഗ്യം, കൃഷി, കന്നുകാലിവളര്‍ത്തല്‍, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിര്‍വഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും.
ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. രാജ്യത്തിന് താങ്ങാവുന്നതിലുമധികമാണ് കടമെടുപ്പ്. രാജ്യാന്തര നാണ്യനിധിയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമെല്ലാം സഹായം സ്വീകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാകിസ്ഥാന്റെ നികുതി വരുമാനത്തിന്റെ 81 ശതമാനവും ബാഹ്യവും ആഭ്യന്തരവുമായ കടം തീര്‍ക്കുന്നതിനാണ് വിനിയോഗിച്ചത്.
തീവ്രവാദ രാഷ്ട്രത്തെ പോറ്റിവളര്‍ത്തുന്ന പാക്കിസ്ഥാനെ സഹായിക്കാന്‍ ഇസ്‌ളാമിക രാജ്യങ്ങള്‍ പോലും അറച്ച് നില്ക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങളിലും പാക്കിസ്ഥാന്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഫണ്ടില്ലാത്തതിനാല്‍ ആഡംബര ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചു. തേയില ഇറക്കുമതിയും വെട്ടിക്കുറച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍.
പാക്കിസ്ഥാനിലെ ദാരിദ്ര്യം 4.4 ശതമാനത്തില്‍ നിന്ന് 5.4 ശതമാനമായി വര്‍ധിച്ചതായാണ് ലോക ബാങ്ക് കണക്കാക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പണം എത്ര ഉണ്ടായാലും ഒരാള്‍ ഒരു വിഭവമേ ഹോട്ടലിലും വിവാഹ സദ്യയിലും കഴിക്കാന്‍ പാടുള്ളു എന്നിവരെ നിയന്ത്രണം വന്നു. വൈദ്യുതി ഉപയോഗം കുറച്ചു. ചായകുടി പോലും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടായി. പണം ഉള്ളവര്‍ പോലും പാക്കിസ്ഥാനില്‍ പട്ടിണിയിലായി മാറി. പാക്കിസ്ഥാനില്‍ 40 ശതമാനം കുടുംബങ്ങളും അരക്ഷിതാവസ്ഥയിലാണിപ്പോള്‍.
എന്തിനും ഏതിനും കടം വാങ്ങിയതാണ് രാജ്യം ഈ നിലയിലേക്ക് തകരാന്‍ കാരണമായത്. നെഗറ്റീവ് ഫോറിന്‍ റിസര്‍വ് വരവ്, വ്യാപാരം, കറണ്ട് അക്കൗണ്ട് കമ്മി, വര്‍ദ്ധിച്ചുവരുന്ന കടം തിരിച്ചടവ് ഭാരം എന്നിവയെല്ലാം സര്‍ക്കാരിന് തലവേദനയാകുന്നു. ഇത് പരിഹരിക്കാന്‍, ജനങ്ങളെ പിഴിയുക എന്ന നയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സീകരിച്ചുവരുന്നത്. ഇന്ധന സബ്സിഡികള്‍ പിന്‍വലിച്ചും നികുതി വര്‍ധിപ്പിച്ചും ജനത്തിന് മേല്‍ ഇരട്ടി ഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്.
ശ്രീലങ്കയുടെ വഴിയേയാണ് പാകിസ്ഥാനും നീങ്ങുന്നതെന്ന് സാമ്പത്തത്തിക വിദഗ്ധരും നിരീക്ഷിക്കുന്നു. പാക്കിസ്ഥാനിലെ സാമ്പത്തിക മാന്ദ്യം അവിടെ അരാഷ്ട്രീയ അവസ്ഥയും ആഭ്യന്തിര യുദ്ധവും ഉണ്ടാക്കിയേക്കാം. ഭീകരര്‍ വിളഞ്ഞ് കിടക്കുന്ന പാക്കിസ്ഥാനില്‍ അരക്ഷിതാവസ്ഥ തുടര്‍ന്നാണ് ഭരണം പോലും ഭീകരന്മാര്‍ തട്ടിയെടുക്കുമെന്നാണ് അവസ്ഥ. കടക്കെണിയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ പാക്കിസ്ഥാന് അടിയന്തിരമായി ബില്യണ്‍ കണക്കിന് ഡോളര്‍ വിദേശ കരുതല്‍ ശേഖരത്തില്‍ നിക്ഷേപിക്കേണ്ടതുണ്ട്. കൂടാതെ, ക്ഷാമവും കലാപകരമായ സാഹചര്യവും ഒഴിവാക്കാന്‍ ആവശ്യമായത് ചെയ്യുകയും വേണം.