Sports Football

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്: കിരീട ഭാരം സിറ്റിയെ തളര്‍ത്തിയോ?; കരിയറിലെ ഏറ്റവും മോശം ഫോമില്‍ ഗ്വാര്‍ഡിയോളയുടെ നീലപ്പട

Axenews | മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്: കിരീട ഭാരം സിറ്റിയെ തളര്‍ത്തിയോ?; കരിയറിലെ ഏറ്റവും മോശം ഫോമില്‍ ഗ്വാര്‍ഡിയോളയുടെ നീലപ്പട

by webdesk1 on | 16-12-2024 12:54:05

Share: Share on WhatsApp Visits: 60


മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്: കിരീട ഭാരം സിറ്റിയെ തളര്‍ത്തിയോ?; കരിയറിലെ ഏറ്റവും മോശം ഫോമില്‍ ഗ്വാര്‍ഡിയോളയുടെ നീലപ്പട



ലണ്ടന്‍: നാല് തവണ പ്രീമിയര്‍ ലീഗ് കിരീടം, 2023 ലെ ക്ലബ് ചാമ്പ്യന്‍മാര്‍, ടൈറ്റിലുകള്‍ ഇങ്ങനെ വാരിക്കൂട്ടിയ ലോക ക്ലബ് ഫുട്‌ബോളിലെ രാജാക്കന്മാര്‍ക്ക് ഇതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?. സാക്ഷാല്‍ പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ പ്രതാപത്തില്‍ നിന്ന് വീണുടയുകയാണോ എന്ന് പോലും ഫുട്‌ബോള്‍ പ്രേമികള്‍ അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു. എതിരാളികളെ വരിഞ്ഞു മുറുക്കി ഇടം വലം കുത്തിച്ചു കയറുന്ന സിറ്റിയുടെ ആ പോരാട്ടവീര്യം ഇന്ന് എവിടെയോ നഷ്ടമായിരിക്കുന്നു. ലക്ഷ്യബോധ്യമില്ലാത്ത ഒരുപറ്റം പല്ലു കൊഴിഞ്ഞ സിംഹങ്ങളായി മാറിയിരിക്കുകയാണ് ഗ്വാര്‍ഡിയോളയുടെ നീലപ്പട.

തീര്‍ത്തും മോശം അനുഭവങ്ങളാണ് ഈ സീസണില്‍ ഉടനീളം മാഞ്ചസ്റ്റര്‍ സിറ്റി ഫേസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 30ന് ടോട്ടന്‍ഹാമിനോട് 2-1ന് തോറ്റ സിറ്റി പിന്നെ കരകയറാന്‍ കഴിഞ്ഞിട്ടില്ല. അതിനു ശേഷം കളിച്ച 10 മത്സരങ്ങളില്‍ ഏഴിലും തോല്‍വിയായിരുന്നു ഫലം. നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 2-0 ന് ജയിച്ചത് മാത്രമാണ് സമീപകാലത്തെ ഏക നേട്ടം. ക്രിസ്റ്റല്‍ പാലസിനോടും ചാമ്പ്യന്‍സ് ലീഗില്‍  ഫെയ്‌നൂര്‍ദിനോടും സമനില. ഫെയ്‌നൂര്‍ദിനോട് മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമാണ് രണ്ടാം പകുതിയില്‍ ജയം കൈവിട്ട് പോയത്. സമനില വഴങ്ങേണ്ടി വന്നതിലെ നിരാശയില്‍ സ്വയം മുഖത്തും ശരീരത്തും മുറുവേല്‍പ്പിച്ച  ഗ്വാര്‍ഡിയോളയേയാണ് പിന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ടത്.

ഇന്നലെ മാഞ്ചസ്റ്റര്‍ ടീമുകളില്‍ ഏറ്റുമുട്ടിയ പ്രീമിയര്‍ ലീഗില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം അവസാന മിനിറ്റുകളിലാണ് രണ്ട് ഗോള്‍ വഴങ്ങി യുണൈറ്റിനോട് സിറ്റി പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. അതും സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡയത്തില്‍. സിറ്റിയുടെ പ്രതിരോധ താരം ജോസ്‌കോ ഗ്വാര്‍ഡിയോളിന്റെ വക സെറ്റ്പീസ് ഗോളിന് യൂണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ് സെറ്റ് പീസിലൂടെ തന്നെ സമനില മറുപടി നല്‍കി. ഏതാം മിനിറ്റുകള്‍ മാത്രം ഇടവേളയില്‍ മുന്നേറ്റ താരം അമാദ് ദിയാലോയുടെ സൂപ്പര്‍ ഗോളില്‍ സിറ്റി സ്വന്തം കാണികള്‍ക്ക് മുന്നില്‍ വീണുടയുകയായിരുന്നു.

ബദ്ധവൈരികളായ സിറ്റിക്കെതിരെ നേടിയ ജയം മോശം ഫോമിലൂടെ കടന്നുപോകുന്ന യുണൈറ്റഡിനും പുതിയ പരിശീലകന്‍ റൂബന്‍ അമോറിമിനും വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. സൂപ്പര്‍താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയും ഗെര്‍നാചോയെയും സ്‌ക്വാഡില്‍ പോലും ഉള്‍പ്പെടുത്താതെയാണ് യുണൈറ്റഡ് കളിക്കാനിറങ്ങിയത്.

ഇരു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ അധികം അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. 38-ാം മിനുറ്റിലാണ് സിറ്റിയുടെ ഗോള്‍ പിറക്കുന്നത്. കോര്‍ണറില്‍നിന്നുള്ള സെറ്റ് പീസിനിടെ കെവിന്‍ ഡിബ്രൂയിനിന്റെ ഷോട്ട് അമാദ് ദിയാലോയുടെ കാലില്‍ തട്ടി ബോക്‌സിനുള്ളിലേക്ക്, ഉയര്‍ന്നുവന്ന പന്ത് ഗ്വാര്‍ഡിയോള്‍ ഹെഡ്ഡറിലൂടെ യുണൈറ്റഡിന്റെ വലയിലാക്കി. സിറ്റി നേടിയ ഒരു ഗോള്‍ ലീഡുമായാണ് ഇടവേളക്കുപിരിഞ്ഞത്.

ആദ്യ പകുതിയില്‍ യുണൈറ്റഡിന് ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. സിറ്റിയുടെ മുന്നേറ്റങ്ങളെ മികച്ച പ്രസിംഗിലൂടെ തടയാന്‍ യുണൈറ്റഡിനായി. പ്രതിരോധത്തില്‍ നിന്ന് മാറി അറ്റാക്കിംഗിലേക്കുള്ള മോഡ് ഷ്വിഫ്റ്റിംഗായിരുന്നു യുണൈറ്റഡ് പിന്നീട് നടത്തിയത്. ഇതിനിടെ ലഭിച്ച ഗോള്‍ അവസരങ്ങള്‍ യുണൈറ്റഡിന് മുതലാക്കാനായില്ല. യുണൈറ്റഡ് കൂടുതല്‍ സമയം പന്തം കൈവശം വച്ചതോടെ സിറ്റിയുടെ ഭാഗത്തുനിന്നു കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല.

സിറ്റി ഒരു ഗോളിന് വിജയമുറപ്പിച്ചുനില്‍ക്കെയാണ് യുനൈറ്റഡിന്റെ തിരിച്ചുവരവ്. ന്യൂനസിന്റെ അലക്ഷ്യമായ പാസ് തട്ടിയെടുത്ത് എഡേഴ്‌സണെയും മറികടന്ന് ബോക്‌സിലേക്ക് കുതിച്ച ദിയാലോയെ അപകടം മനസ്സിലാക്കിയ ന്യൂനസ് അമാദിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തു. റഫറിക്ക് പെനാല്‍റ്റി വിധിക്കാന്‍ ഒരു താമസവുമുണ്ടായില്ല. കിക്കെടുത്ത ബ്രൂണോ പന്ത് അനായാസം വലയിലാക്കി. 88-ാം മിനിറ്റില്‍ യുണൈറ്റഡ് മത്സരത്തില്‍ ഒപ്പമെത്തി.

അധികം വൈകാതെ 90-ാം മിനിറ്റില്‍ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡിന്റെ രണ്ടാം ഗോളുമെത്തി. ലിസാന്‍ട്രോ മാര്‍ട്ടിനസ് നീട്ടിനല്‍കിയ പന്തിനൊപ്പം സിറ്റി ബോക്‌സിലേക്ക് ഓടിക്കയറിയ അമദ് ദിയാലോ അതിമനോഹരമായി പന്ത് സിറ്റി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്‍ജുറി ടൈമില്‍ സമനില ഗോളിനായി സിറ്റി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജയത്തോടെ യുണൈറ്റഡ് 22 പോയന്റുമായി ടേബിളില്‍ 12-ാം സ്ഥാനത്തേക്ക് കയറി. സിറ്റി 16 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുമായി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment